Top pics

6/recent/ticker-posts

വിശ്വാസിയിലെ പ്രവാചകൻ


"അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അള്ളാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ച് പുലർതുന്നവരൊട് സ്നേഹ ബന്ധം സ്താപിക്കുന്നതായി നിനക്ക് കാണാനാവില്ല. ഈ വിരോധം വെച്ച് പുലർത്തുന്നവർ സ്വന്തം പിതാക്കന്മാരൊ സഹോദരന്മാരോ മറ്റു ബന്ധുക്കാളോ ആയിരുന്നാലും ശരി. അവരുടെ മനസ്സുകളിൽ അള്ളാഹു സത്യവിശ്വാസം എഴുതി വെക്കുകയും തന്നിൽ നിന്നുള്ള ഒരു ആത്മാവിനാൽ അവരെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതിൽ നിത്യവാസികൾ ആയിരിക്കും. അള്ളാഹു അവരിൽ തൃപ്തനായിരിക്കുന്നു. അള്ളാഹുവിൽ അവരും ത്രുപ്തരായിരിക്കുന്നു. അവരാണ് അള്ളാഹുവിന്റെ വിഭാഗം. അറിയുക, നിശ്ചയമായും അള്ളാഹുവിന്റെ വിഭാഗക്കാരാകുന്നു വിജയികൾ."(58:22)

മക്കയിലെ ഖുറൈശി പ്രമുഖരും മുസ്ലീങ്ങളും തമ്മിൽ നടന്ന ബദർ യുദ്ധത്തിൽ അബൂ ഉബൈദ(റ) പങ്കെടുത്തിരുന്നു. യുദ്ധവേളയിൽ ശത്രു നിരയിൽ തന്റെ പിതാവിനേയും അദ്ദേഹം കണ്ടു. പിതാവുമായി ഏറ്റു മുട്ടേണ്ട സാഹചര്യം ഒഴിവാക്കാൻ അദ്ദേഹം ആവതു ശ്രമിച്ചു. എന്നാൽ യുദ്ധവേളയിൽ രണ്ടുപേരും കണ്ടുമുട്ടി. തന്റെ വിശ്വാസത്തെ സംരക്ഷിക്കാൻ അദ്ദേഹം പിതാവുമായി ഏറ്റുമുട്ടി. അബൂ ഉബൈദ(റ) വിന്റെ വെട്ടേറ്റു പിതാവിന്റെ ശിരസ്സു താഴെ വീണു. ഇത് അബൂ ഉബൈദ(റ) നെ അതീവ ദുഖിതനാക്കി. ഉടനെ അള്ളാഹു ആ ദുഃഖഭാരത്തെ അവരുടെ ഹൃദയത്തിൽ നിന്നും ഉയർത്തി കളഞ്ഞു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മേലുദ്ധരിച്ച സൂക്തം ഇറങ്ങിയത്‌.

"അള്ളാഹു അവരുടെ ഹൃദയത്തിൽ വിശ്വാസത്തെ എഴുതി വെക്കുകയും തന്നിൽനിന്നുള്ള ഒരു ആത്മാവുകൊണ്ട് അവരെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു." എന്ന അള്ളാഹുവിന്റെ വാചകം ഒരു വിശ്വാസിയുടെ സ്വഭാവ വ്യക്തി വൈശിഷ്ടത്തെ പ്രസ്താവിക്കുന്നുണ്ട്. വിശ്വാസിയുടെ അവസ്ഥ നിർണയിക്കുന്നത് അവന്റെ ഹൃദയത്തിൽ കൊത്തിവെക്കപ്പെട്ട സത്യസാക്ഷി വചനമാണ്. അള്ളാഹു അവരുടെ ഹൃദയത്തിൽ വിശ്വാസത്തെ എഴുതിവെച്ചിരിക്കുന്നു എന്നതിന്റെ അർത്ഥം ഇതാണ്. അള്ളാഹുവിൽ നിന്നുള്ള ആത്മാവ് അത് കലിമ തന്നെയാണ്. ദൈവിക സത്യസാക്ഷ്യവും രിസാലത്തിന്റെ സത്യസാക്ഷ്യവും ഈ സൂക്തം സ്പഷ്ടമാക്കുന്നുണ്ട്. അള്ളാഹുവിൽനിന്ന് സത്യസാക്ഷ്യം സ്വീകരിച്ച പ്രവാചകന്മാരിലൂടെയോ സൃഷ്ടാവായ അള്ളാഹുവിനെ അറിഞ്ഞ അവന്റെ ദൂതരായ മുഹമ്മദ്‌(സ) യുമായി ആത്മബന്ധമുള്ള അവിടുത്തെ യഥാർത്ഥ പിൻഗാമികളിലൂടെയോ അല്ലാതെ സത്യസാക്ഷ്യം കരഗതമാക്കാനാവില്ലെന്ന് ഈ സൂക്തത്തിൽ നിന്നും നമുക്ക് മനസിലാക്കാം.

അള്ളാഹുവോടും അവന്റെ സ്നേഹഭാജനമായ മുഹമ്മദ്‌ നബി(സ)യോടുമുള്ള പരമമായ അർപ്പണവും അധമ്യമായ സ്നേഹവുമാണ് ഒരാളെ മുഅമിനാക്കുന്നത്. തന്റെ ഹൃദയത്തിലെ ഭൗതിക ബിംബങ്ങളെ ഒരു വിശ്വാസി തകർത്തു തരിപ്പണമാക്കുന്നത് ഈ അർപ്പണത്തിലൂടെയും സ്നേഹത്തിലൂടെയുമാണ്. അള്ളാഹുവിലേക്കും അവന്റെ ദൂതരിലേക്കുമുള്ള മാർഗ തടസ്സങ്ങളൊക്കെയും ഒരു വിശ്വാസിക്ക് മറികടക്കാനാകും. അള്ളാഹു നമ്മുടെ ഹൃദയങ്ങളെ കലിമയുടെ പ്രകാശത്താൽ പ്രശോഭിതമാക്കുകയും ശക്തിപ്പടുത്തുകയും ചെയ്യുമാറാവട്ടെ.

സാലിഹ് മഹ്ബൂബി
പരിഭാഷകൻ : അഷ്റഫ് മഹ്ബൂബി